പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ മരവിപ്പിക്കണം; സുപ്രീം കോടതിയെ സമീപിക്കാൻ ചെന്നിത്തല

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാൻ രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവായിരിക്കെ സമർപ്പിച്ച ഹർജിക്കൊപ്പമാണ് അദ്ദേഹം പുതിയ അപേക്ഷയും സമർപ്പിക്കുക. ഹർജി അടിയന്തരമായി പരിഗണിച്ച് നിയമം റദ്ദാക്കണമെന്ന ആവശ്യമാണ് രമേശ് ചെന്നിത്തല മുന്നോട്ടുവെയ്ക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല മുൻ സ്റ്റാൻഡിങ് കൗൺസിലും സുപ്രീംകോടതി അഭിഭാഷകനുമായ രമേശ് ബാബുവുമായി ചർച്ച നടത്തി. പൗരത്വത്തിനു മതം മാനദണ്ഡമാക്കരുതെന്നാണ് ചെന്നിത്തല ഹർജിയിൽ ആവശ്യപ്പട്ടിരിക്കുന്നത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കാണു പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുള്ളത്. ഈ രാജ്യങ്ങളെ തിരഞ്ഞെടുത്തതിലെ യുക്തിയില്ലായ്മ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വത്തിന് കടക വിരുദ്ധമാണു നിയമവും ചട്ടവും. രാജ്യാന്തര സമൂഹവും നിരവധി മനുഷ്യാവകാശ സംഘടനകളും ഇതിനകം തന്നെ നിയമഭേദഗതിയിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. മുസ്ലിം വിഭാഗത്തിൽപ്പെടുന്നവരിൽ അരക്ഷിത ബോധം വളർത്താനും ജനങ്ങൾക്കിടയിൽ അസ്വസ്ഥത പടർത്താനും മാത്രമേ നിയമം ഉപകരിക്കൂവെന്നും ഹർജികളിൽ സ്റ്റേ ഇല്ല എന്നത് വിഭജന നടപടികളുമായി മുന്നോട്ട് പോകാനുള്ള ലൈസൻസല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.