ഫുട്ബോൾ മത്സരത്തിനിടെ കാണികളുടെ മർദനമേറ്റ സംഭവം; പോലീസിന് പരാതി നൽകി ഐവറി കോസ്റ്റ് താരം

മലപ്പുറം: ഫുട്ബോൾ മത്സരത്തിനിടെ കാണികളുടെ മർദനമേറ്റ സംഭവത്തിൽ പോലീസിന് പരാതി നൽകി ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ. അരീക്കോടാണ് സംഭവം. പ്രാദേശിക കൂട്ടായ്മയായ ടൗൺ ടീം ചെമ്രക്കാട്ടൂരാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.

കാണികൾ വംശീയാധിക്ഷേപം നടത്തിയെന്നാണ് ഹസൻ ജൂനിയർ വ്യക്തമാക്കുന്നത്. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്. സംഘർഷത്തിന്റെ വീഡിയോ ഉൾപ്പെടെ ഹസൻ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

തന്നെ ബ്ലാക്ക് മങ്കിയെന്ന് വിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ചിലർ കല്ലെടുത്ത് എറിഞ്ഞെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇത് ചോദിക്കാൻ ചെന്ന തന്നെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും താരം ആരോപിച്ചു.

കേരളത്തിൽ കളിക്കാൻ ഭയമുണ്ട്. സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്കും പരാതി നൽകുമെന്നും താരം കൂട്ടിച്ചേർത്തു. മലപ്പുറം അരീക്കോട് ചെമ്രകാട്ടൂരിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോൾ മത്സരത്തിനിടെയായിരുന്നു ഹസൻ ജൂനിയറിന് കാണികളുടെ മർദ്ദനമേറ്റത്. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മർദ്ദനം.