വാഷിംഗ്ടൺ: ഗാസയിലെ പലസ്തീൻകാർക്ക് സഹായമെത്തിക്കാനായി താത്കാലിക തുറമുഖം നിർമിക്കാൻ 1000 സൈനികരെ വിന്യസിക്കുമെന്ന് യുഎസ്. പ്രതിരോധമന്ത്രാലയം പെന്റഗൺ പ്രസ്സ് ആണ് ഇക്കാര്യം അറിയിച്ചത്. ഗാസയിലെ മെഡിറ്ററേനിയൻ തീരത്താണ് തുറമുഖം സ്ഥാപിക്കുക. കൊടും പട്ടിണിയാലും പകർച്ചവ്യാധികളാലും നരകയാതന അനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് താത്ക്കാലിക തുറമുഖം നിർമ്മിക്കുന്നത്.
ഗസയിൽ തുറമുഖം സ്ഥാപിക്കുന്നതിനായുള്ള അടിയന്തര ദൗത്യം ഏറ്റെടുക്കുന്നതിനായി സൈന്യത്തിന് നിർദേശം നൽകിയെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തുറമുഖ നിർമ്മാണത്തോട് അനുബന്ധിച്ചുള്ള ഫ്‌ളോട്ടിംങ് ബാർജ് പൂർത്തിയാകാൻ 60 ദിവസമെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം പ്രസ് സെക്രട്ടറി മേജർ ജനറൽ പാട്രിക് റൈഡർ വ്യക്തമാക്കി. രണ്ട് ഭാഗങ്ങളായി തീരക്കടലിലാണ് തുറമുഖം ഒരുക്കുക. സഹായങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ഫ്‌ളോട്ടിങ് ബാർജും കോസ്വേയുമാണ് നിർമിക്കുക.
അതേസമയം, അമേരിക്കൻ സൈന്യം ഗാസയിൽ ഇറങ്ങില്ലെന്നും റൈഡർ വിശദീകരിച്ചു. ഈജിപ്ത്തിൽ നിന്ന് റഫാ അതിർത്തി വഴി ലോഡുകളായി ഗാസയിലെക്ക് ഭക്ഷണമെത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.

