സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ല; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി ഉയർത്താൻ കേരളം നൽകിയ ഹർജി പിൻവലിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉപാധിയെയാണ് സുപ്രീം കോടതി വിമർശിച്ചത്. ഹർജി പിൻവലിക്കാൻ ആവശ്യപ്പെട്ടതിനെതിരെയായിരുന്നു കോടതിയുടെ വിമർശനം. കേസുമായി സുപ്രീംകോടതിയെ സമീപിക്കാൻ കേരള സർക്കാറിന് അധികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

പ്രശ്‌ന പരിഹാരത്തിന് കേരളവും കേന്ദ്രവും വീണ്ടും ചർച്ച നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യം ഭാഗികമായി പരിഗണിച്ച കേന്ദ്രം 13600 കോടി കടമെടുക്കാൻ അനുമതി നൽകി. കേന്ദ്രം നിർദ്ദേശിച്ച 13600 കോടി സ്വീകാര്യമാണെന്ന് കേരളം അറിയിച്ചെങ്കിലും 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, സർക്കാറുകളുടെ കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേരളത്തിന്റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതി വ്യക്തമാക്കി. കോടതിക്ക് എത്ര ഇതിൽ ഇടപെടാൻ കഴിയും എന്ന് പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ധനക്കമ്മി താരതമ്യം ചെയ്യാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. രണ്ടും വ്യത്യസ്തമാണെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.