2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ബഹുഭൂരിപക്ഷം എൻട്രികളും മികച്ച നിലവാരം പുലർത്തിയിരുന്നുവെന്നായിരുന്നു ജൂറിയുടെ വിലയിരുത്തലെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി അജോയ് ചന്ദ്രൻ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ജൂറി ചെയർമാൻ ഷാജൂൺ കാര്യാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സീരിയൽ വിഭാഗത്തിൽ സാമൂഹിക ആക്ഷേപഹാസ്യ സ്വഭാവമുള്ള സിറ്റ്‌കോമുകളാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടത്. അതിനാൽ അവയെ സീരിയൽ വിഭാഗത്തിലുള്ള അവാർഡിനായി പരിഗണിച്ചിട്ടില്ല. കുട്ടികളുടെ ഹ്രസ്വചിത്രവിഭാഗത്തിലും എൻട്രികൾ കുറവായിരുന്നു. മികച്ച ഹാസ്യപരിപാടി എന്ന വിഭാഗത്തിൽ സമർപ്പിക്കപ്പെട്ട എൻട്രികളിൽ നിലവാരമുള്ള ഹാസ്യം ജനിപ്പിക്കുന്നവ ഉണ്ടായിരുന്നില്ലെന്നും ജൂറി വ്യക്തമാക്കി. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനും ഇത്തവണ പുരസ്‌കാരമില്ല. കഥാവിഭാഗത്തിലെ മികച്ച ടെലിഫിലിമുകൾ മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത ഭൂമി, മൃദുൽ ടി.എസിന്റെ കനം എന്നിവയാണ്.

മികച്ച കഥാകൃത്ത് -സുദേവൻ.പി.പി, മികച്ച ഹാസ്യാഭിനേതാവ് -ഭാസി വൈക്കം, കുട്ടികളുടെ ഷോർട്ട് ഫിലിം -വില്ലേജ് ക്രിക്കറ്റ് ബോയ്, മികച്ച സംവിധായകൻ(ടെലിസീരിയൽ/ടെലിഫിലിം) -മൃദുൽ ടി.എസ്. മികച്ച നടൻ -ശിവജി ഗുരുവായൂർ, മികച്ച രണ്ടാമത്തെ നടൻ -അനു വർഗീസ്, മികച്ച നടി -ശിശിര, രണ്ടാമത്തെ നടി -ആതിര ദിലീപ്, ബാലതാരം -ഡാവിഞ്ചി സന്തോഷ്, സംഗീത സംവിധായകൻ -ജിഷ്ണു തിലക്.