തിരുവനന്തപുരം: ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലാഗോപാൽ. ബാങ്ക് സിസ്റ്റം ഹാങ് ആകാതെ ഇരിക്കുവാനാണ് പിൻവലിക്കാനുള്ള തുകയുടെ പരിധി 50000 എന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശമ്പളം കൊടുക്കാനുള്ള പണം ട്രഷറിയിൽ ഉണ്ട്. ക്ഷേമപെൻഷനടക്കം കൊടുക്കണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. അതിനുവേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഡൽഹിയിൽ പോയി സമരം ചെയ്തതും. 14000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ളത്. എന്നാൽ സുപ്രീംകോടതിയിൽ കേസ് നൽകിയതിനാൽ പണം നൽകാതെ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് മാർച്ചുമാസത്തിൽ കേന്ദ്രം പണം അനുവദിക്കാതെ ബുദ്ധിമുട്ടിക്കുന്നത്. അതേ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികൾ സംസ്ഥാനത്തിനുണ്ടെങ്കിലും ശമ്പളവും പെൻഷനും മുടങ്ങില്ല,. അവകാശപ്പെട്ട പണമാണ് ചോദിക്കുന്നത്. എത്രനാൾ ഇത് തരാതെ ബുദ്ധിമുട്ടിക്കാൻ കേന്ദ്രത്തിനാകും. സുപ്രീം കോടതി സംസ്ഥാനത്തിന് അനുകുലമായ നിലപാടെടുക്കുമെന്നുതന്നെയാണ് വിശ്വസിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

