പതിനഞ്ചു വർഷത്തിനു ശേഷം സംസ്ഥാനത്ത് ആദ്യമായി ഒന്നാം തീയതിയിലെ ശമ്പള വിതരണം മുടങ്ങി

തിരുവനന്തപുരം: പതിനഞ്ചു വർഷത്തിനു ശേഷം സംസ്ഥാനത്ത് ആദ്യമായി സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പൊലീസിനും മറ്റു ചില വിഭാഗങ്ങൾക്കും ഒന്നാം തീയതി ശമ്പളം ലഭിച്ചില്ല. ഈ വിഭാഗങ്ങൾക്ക് ഒന്നാം തീയതിയാണ് ശമ്പളം വിതരണം ചെയ്തിരുന്നത്. പതിനഞ്ച് വർഷങ്ങൾക്കിടെ ആദ്യമായാണ് ഇത് മുടങ്ങുന്നത്. ഇതിനു മുമ്പ് എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടായത്.

സാങ്കേതികപ്രശ്‌നങ്ങൾ മൂലം ട്രഷറി സേവിംഗ്‌സ് അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ കഴിഞ്ഞില്ലെന്നാണ് ട്രഷറി ഡയറക്ടറുടെ വിശദീകരണം. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്നും നടത്താൻ കഴിഞ്ഞില്ല. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി അടിയന്തരമായി പണം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ധനവകുപ്പ്. രണ്ടാം ദിവസമായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ വലിയ അതൃപ്തിയിലാണ്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം നൽകിയിട്ടില്ല. എന്നാൽ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ലഭിച്ചു

ലാൻഡ് റവന്യൂ, എക്സൈസ്, വെഹിക്കൾ ടാക്സ്, സെയിൽ ടാക്സ്, മറ്റg നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്, സ്റ്റാംപ്സ്, റജിസ്ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിങ്, ഇൻഷുറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം തുടങ്ങിയവയ്ക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം ലഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ്, മെഡിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് എന്നിവയ്ക്ക് രണ്ടാം ദിവസവും കൃഷി, ഫിഷറീസ്, അനിമൽ ഹസ്ബൻഡറി, സഹകരണം, വ്യവസായം, സയന്റിഫിക് ഡിപ്പാർട്ട്മെന്റുകൾ, ലേബർ, റൂറൽ ഡെവലെപ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, പോർട്ട്, സിവിൽ സപ്ലൈസ്, ഡയറി ഡെവലെപ്മെന്റ് എന്നിവയ്ക്ക് മൂന്നാം ദിവസവും ശമ്പളം ലഭിക്കും.