ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസബന്ധിച്ച തീരുമാനമുണ്ടായത്. അക്കാദമിക പ്രവർത്തനത്തിന് ആവശ്യമുള്ളതിനെക്കാൾ അഞ്ചേക്കർ ഭൂമിയെങ്കിലും അധികമായി കൈവശമുള്ള സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും പാർക്ക് തുടങ്ങാം.

രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയിലാണ് അധിക ഭൂമിയെങ്കിൽ ബഹുനില വ്യവസായ യൂണിറ്റായ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി (എസ്ഡിഎഫ്) ആരംഭിക്കാം. അടിസ്ഥാന സൗകര്യമൊരുക്കാൻ ഒന്നരക്കോടി രൂപ വീതം ഓരോ സ്ഥാപനത്തിനും സർക്കാർ വ്യവസായ ഇൻസെന്റീവ് നൽകും. ഒരു വർഷത്തിനകം 25 പാർക്കുകൾ അല്ലെങ്കിൽ എസ്ഡിഎഫുകൾ തുടങ്ങുകയാണു ലക്ഷ്യമെന്നും 79 സ്ഥാപനങ്ങളും രണ്ടു സർവകലാശാലകളും താൽപര്യമറിയിച്ചിട്ടുണ്ടെന്നും വ്യവസായ മന്ത്രി പി രാജീവ് വിശദമാക്കി.