ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അദ്ദേഹം ഭാരത് ന്യായ് യാത്രയിൽ പങ്കുചേർന്നത്. കോൺഗ്രസ് സീറ്റുവിഭജന ചർച്ചകൾ നടന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് ജോഡോ യാത്രയിൽ അഖിലേഷ് പങ്കെടുത്തത്. പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് ഇരുപാർട്ടികൾക്കുമിടയിലെ മഞ്ഞുരുകാൻ കാരണമെന്നാണ് റിപ്പോർട്ട്.
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ഒരുമിച്ചു പോരാടുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അഖിലേഷിനെ ന്യായ് യാത്രയിലേക്കു സ്വാഗതം ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ പരാമർശം. വരുംദിവസങ്ങളിൽ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. ബിജെപി തകർത്ത അബേദ്കറുടെ ആശയങ്ങൾ സംരക്ഷിക്കുന്നതും വെല്ലുവിളിയാണെന്ന് അഖിലേഷ് യാദവ് ആഗ്രയിലെ പൊതുസമ്മേളനത്തിൽ വ്യക്തമാക്കി.
ന്യായ് യാത്രയിൽ പങ്കെടുക്കുന്ന ഇന്ത്യ മുന്നണിയിലെ പ്രധാന നേതാവാണ് അഖിലേഷ്. സീറ്റ് വിഭജനത്തിലെ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനാൽ തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി യാത്രയിൽ പങ്കുചേർന്നില്ല.

