ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻപ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലീം ലീഗ് (പിഎംഎൽ- എൻ) നേതാവുമായ നവാസ് ഷെരീഫ് ലാഹോറിൽ വിജയിച്ചു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഷെരീഫ് വിജയിച്ചെന്നാണ് പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
266 സീറ്റുകളിലാണ് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 13 സീറ്റുകളിലെ വിജയികളുടെ വിവരങ്ങളാണ് ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി പിന്തുണയോടെ മത്സരിച്ച അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഇതുവരെ വിജയിച്ച സ്ഥാനാർത്ഥികളുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.
അതേസമയം, മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനും കൊടുംകുറ്റവാളിയുമായ ഹാഫീസ് സെയ്ദിന്റെ മകനും ഭീകരുനുമായ തൽഹ സെയ്ദ് കനത്ത തോൽവി ഏറ്റുവാങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ലത്തീഫ് ഖോസ 117,109 വോട്ടുകൾ നേടിയപ്പോൾ തൽഹ സെയ്ദിന് 2024 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് ഖ്വാജ സാദ് റഫീഖ് 77907 വോട്ടുകൾ നേടിയതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

