ഭാരതരത്‌ന; 3 പേർക്ക് കൂടി പുരസ്കാരം പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അർഹരായി മൂന്ന് പേർ കൂടി. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ തുടങ്ങിയവർക്കാണ് ഭാരത രത്‌ന പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മൂന്ന് പേർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം ലഭിച്ചരിക്കുന്നത്.

ഫെബ്രുവരി 3 -ാം തീയതി മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്കും, കർപ്പൂരി താക്കൂറിനും ഭാരതരത്‌ന ബഹുമതി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്.

കൃഷിയിലും കർഷകക്ഷേമത്തിലും രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം എസ് സ്വാമിനാഥന് ഭാരതരത്ന നൽകി ആദരിക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ചൗധരി ചരൺ സിങ്. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴും രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും എംഎൽഎ ആയിരുന്നപ്പോഴും അദ്ദേഹം രാഷ്ട്രനിർമിതിയ്ക്ക് പ്രചോദനമായെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളിൽ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്, നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.