വിഘടനവാദത്തെയും ഭീകരവാദത്തെയും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചു; പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഘടനവാദത്തെയും ഭീകരവാദത്തെയും കോൺഗ്രസ് പ്രോത്സാഹിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തെക്കേ ഇന്ത്യ വിഭജിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ചവരാണ് കോൺഗ്രസുകാർ. സൈന്യത്തിന്റെ വികസനത്തെ തടഞ്ഞുനിർത്തിയ കോൺഗ്രസ്, ഇന്ന് ദേശീയ സുരക്ഷയെ കുറിച്ചും ആഭ്യന്തര സുരക്ഷയെ കുറിച്ചും സംസാരിക്കുകയാണെന്ന് അദ്ദേഹം പരിസഹിച്ചു.

കോൺഗ്രസ് എന്നത് നയത്തിലും നേതാവിലും ഗ്യാരന്റിയില്ലാത്ത പാർട്ടിയാണ്. സ്വാതന്ത്ര്യത്തിന് ശേഷവും അടിമത്ത മനോഭാവം തുടർന്നു. രാജ്യത്ത് വ്യവസായങ്ങൾ വേണോ, കൃഷി വേണോയെന്ന് കോൺഗ്രസിന് സംശയമായിരുന്നു. ദേശസാൽകൃതമാകണോ അതോ സ്വകാര്യവത്കരിക്കണമോയെന്ന് കോൺഗ്രസ് ആശയകുഴപ്പത്തിലായിരുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

കോൺഗ്രസ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ പത്ത് വർഷം കൊണ്ട് 12-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ അഞ്ച് വർഷം കൊണ്ട് തങ്ങൾ അഞ്ചാം സ്ഥാനത്തെത്തിച്ചു. ഈ കോൺഗ്രസാണ് സാമ്പത്തിക നയങ്ങളിൽ എൻഡിഎ സർക്കാരിനെ ഉപദേശിക്കാൻ വരുന്നത്. കോൺഗ്രസിന്റെ അധികാരക്കൊതി ജനാധിപത്യത്തെ തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.