കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ് ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് അതിജീവിതയുടെ നടപടി.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകർത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ആരോപിച്ച് നേരത്തെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ജില്ലാ സെഷൻസ് ജഡ്ജിയെ നിയോഗിച്ചത്.
തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടെത്തിയിരുന്നു. കോടതി സമയത്തിനപ്പുറത്തു പല സമയങ്ങളിലായാണു മെമ്മറി കാർഡ് പരിശോധനകൾ നടന്നിരിക്കുന്നതെന്നും രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്നും വ്യക്തമാക്കുന്ന എഫ്എസ്എൽ റിപ്പോർട്ടും പുറത്തുവന്നിരുന്നു.

