മാലെ: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഔദ്യോഗികമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ ജംഹൂരി പാർട്ടി നേതാവ് ഗാസിം ഇബ്രാഹിം. മോദിയോടു മാപ്പ് പറഞ്ഞ് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളൽ മാലദ്വീപ് ഇല്ലാതാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദീപ് മന്ത്രി നടത്തിയ അപകീർത്തി പരാമർശങ്ങളെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് മാലദ്വീപിലെ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി മാലദ്വീപ് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാലദ്വീപ് മുൻ ഗവൺമെന്റുകളുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ സൈനികരുടെ സാന്നിധ്യം തുടർന്നു വന്നത്. സമുദ്ര സുരക്ഷയ്ക്കും ദുരന്തനിവാരണ സഹായത്തിനും വേണ്ടിയായിരുന്നു മാലദ്വീപ് ഇന്ത്യൻ സൈനിക സഹായം തേടിയിരുന്നത്.
മാർച്ച് 15 നു മുൻപ് ഇന്ത്യൻ സർക്കാർ മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, പാർലമെന്റിൽ ഭൂരിപക്ഷമുള്ള എംഡിപിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എംഡിപി എംപിമാരുടെ ഒപ്പുശേഖരണം ആരംഭിച്ചിരിക്കുകയാണ്.

