തിരുവനന്തപുരം: സ്മാർട്ട് സാറ്റർഡേ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കെഎസ്ആർടിസി. സ്മാർട്ട് സാറ്റർഡേ കെഎസ്ആർടിസി ഓഫീസുകളിൽ കൃത്യമായി നടപ്പിലാക്കിത്തുടങ്ങി. ഏതൊരു സ്ഥാപനത്തിന്റെയും ഉയർച്ചയ്ക്ക് ഏറ്റവും അനിവാര്യമായ ഘടകങ്ങളാണ് അടുക്കും ചിട്ടയുമുള്ള പ്രവർത്തന രീതിയും സാമ്പത്തിക അച്ചടക്കവും. ഇവ മുൻനിർത്തി ബഹുമാനപ്പെട്ട ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശം പരിഗണിച്ചാണ് കെഎസ്ആർടിസി സ്മാർട്ട് സാറ്റർഡേ എന്ന ആശയത്തിന് ബഹുമാനപ്പെട്ട കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ രൂപം നൽകിയത്.
ആദ്യ ശനിയാഴ്ചയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണവും പ്രവർത്തനവുമാണ് ഉണ്ടായിട്ടുള്ളത്. കെഎസ്ആർടിസി ഓഫീസുകളിൽ എല്ലാ ശനിയാഴ്ച പ്രവർത്തി ദിനങ്ങളിലും സ്മാർട്ട് സാറ്റർഡേ ആയി ആചരിക്കുകയാണ്. എല്ലാ ശനിയാഴ്ച പ്രവർത്തി ദിവസങ്ങളിലും ഫയലുകൾ ഓഫീസ് ഉപകരണങ്ങൾ, ഓഫീസും പരിസരവും വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുക, അനാവശ്യമായി ലൈറ്റ് ഫാൻ തുടങ്ങിയവ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സ്മാർട്ട് സാറ്റർഡേ കൊണ്ട് ഉദ്ദേശിക്കുന്നത്.
ജീവനക്കാർക്കുള്ള നിർദ്ദേശങ്ങൾ ഇവയാണ്:
ഫയലുകൾ / രജിസ്റ്ററുകൾ എന്നിവ വർഷാടിസ്ഥാനത്തിൽ റാക്ക് / അലമാരകളിൽ കൃത്യമായി അടുക്കി സൂക്ഷിക്കുക.
കാലഹരണപ്പെട്ട ഫയലുകൾ / രജിസ്റ്ററുകൾ എന്നിവ ഡിസ്‌പ്പോസൽ ചെയ്യുന്നതിനായി ഫയൽ നമ്പർ സഹിതം വ്യക്തമായി രേഖപ്പെടുത്തി പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കുക.
ഉപയോഗ ശൂന്യമായ ഓഫീസ് ഉപകരണങ്ങൾ ഓഫീസിൽ നിന്നും നീക്കം ചെയ്യുക.
ഓഫീസിനുളളിലും, ഓഫീസ് പരിസരത്തും ഉളള നോട്ടീസുകൾ, പഴയ അലങ്കാര വസ്തുക്കൾ പഴക്കം ചെന്ന ചുവർ ചിത്രങ്ങൾ ഇവയൊക്കെ നീക്കം ചെയ്യുക.
പേപ്പറുകൾ / സ്റ്റേഷനറി സാധനങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
അനാവശ്യമായി ലൈറ്റ്, ഫാൻ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും ആവശ്യം കഴിഞ്ഞ് ഇവ സ്വിച്ച് ഓഫ് ചെയ്യുന്നു എന്നും ഉറപ്പുവരുത്തുക.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം യൂണിറ്റുകളും ഓഫീസുകളും സന്ദർശിച്ച് സ്മാർട്ട് സാറ്റർഡേയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പരിശോധിച്ച് വിലയിരുത്തുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

