ന്യൂഡൽഹി: തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം നൽകിയ ചോദ്യങ്ങൾക്ക് വിശദീകരണം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയാണെങ്കിൽ ഓരോ 15 വർഷം കൂടുമ്പോഴും പുതിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ (ഇ.വി.എം.) വാങ്ങാൻ 10,000 കോടി രൂപ വേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഈ വർഷം നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് 11.80 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് വേണ്ടത്. 15 വർഷമാണ് ഇ.വി.എമ്മുകൾ നിലനിൽക്കുക. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുകയാണെങ്കിൽ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകൾക്കേ ഒരു സെറ്റ് ഇ.വി.എം. ഉപയോഗിക്കാനാകൂ. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടത്തുന്നതെങ്കിൽ വോട്ടെടുപ്പിന് രണ്ട് സെറ്റ് ഇ.വി.എം വേണ്ടിവരും. കേടായ യൂണിറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നിശ്ചിത ശതമാനം കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് തുടങ്ങിയവ റിസർവായി വേണ്ടിവരുമെന്നും മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.
ഒരു ഇ.വി.എം യന്ത്രത്തിന് കുറഞ്ഞത് ഒരു ബാലറ്റ് യൂണിറ്റ്, ഒരു കൺട്രോൾ യൂണിറ്റ്, ഒരു വി.വി.പാറ്റ് മെഷീനുകൾ വേണ്ടിവരും. ഈ ചെലവുകൾക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥർ, വാഹനങ്ങൾ തുടങ്ങിയവയും ആവശ്യമായി വരും. ഒറ്റ തിരഞ്ഞെടുപ്പ് പ്രാബല്യത്തിൽ വരാൻ ഭരണഘടനയിലും വേണ്ട മാറ്റങ്ങൾ വരുത്തണം. ഇത്തരത്തിൽ പുതിയ ഇ.വി.എമ്മുകൾ നിർമ്മിക്കുന്നത് ഉൾപ്പെടെ എല്ലാകാര്യങ്ങളും പരിഗണിച്ചാൽ 2029ൽ ഒറ്റ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു.

