റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേർക്ക് പ്രത്യേക ക്ഷണം

ജനുവരി 26-ന് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് നേരിട്ട് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേർക്ക് പ്രത്യേക ക്ഷണം. ഇവരിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും, പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പരാമർശിച്ചവരും പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീർഗാഥ 3.0 മത്സര വിജയികളും ഉൾപ്പെടുന്നു.

പ്രത്യേക ക്ഷണിതാക്കളിൽ രാജ്യത്തിന് അഭിമാനമായ ഐ.എസ്.ആർ.ഒ ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്ര‍ജ്ഞരും ഉൾപ്പെടുന്നുണ്ട്. പരേഡ് നേരിട്ട് കാണാൻ പി എം സ്വനിധി ഗുണഭോക്താക്കളായ വഴിയോര കച്ചവടക്കാർ, പി.എം ആവാസ് യോജന, ഡിജിറ്റൽ ഇന്ത്യയക്ക് കീഴിൽ ഇലക്ട്രോണിക് നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതാ തൊഴിലാളികൾ, മികച്ച പ്രകടനം കാഴ്ച വെച്ച സ്വയം സഹായ സംഘങ്ങൾ, മികച്ച കർഷക ഉത്പാദക സംഘടനകൾ തുടങ്ങിയവയെ പ്രതിനിധീകരിച്ച് പ്രത്യേക ക്ഷണിതാക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ക്ഷണിതാക്കൾ എന്ന നിലയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15,000-ത്തോളം പേർക്കാണ് ഇത്തവത്തെ റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ അവസരം ലഭിക്കുന്നത്.