നമ്മുടെ പാർട്ടി പ്രവർത്തകർ ബിജെപി തിളങ്ങുന്നുവെന്ന് ഉറപ്പാക്കുകയാണ്; നന്ദി അറിയിച്ച് പ്രധാനമന്ത്രി

കൊച്ചി: സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കുന്നവർക്കൊപ്പം ചേർന്നതിൽ ആഹ്ലാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ പാർട്ടി പ്രവർത്തകർ ബിജെപി തിളങ്ങുന്നുവെന്ന് ഉറപ്പാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി പ്രവർത്തകരുടെ മികച്ച പ്രവർത്തനം തൃശൂർ സമ്മേളനത്തിൽ കണ്ടതാണ്. കൊച്ചിയിൽ എത്തിയപ്പോൾ മുതൽ റോഡിൽ ആയിരങ്ങളെയാണ് കണ്ടത്. അതിൽ നിറയെ സന്തോഷമുണ്ട്. ജനങ്ങളുടെ സ്‌നേഹത്തിന് നന്ദി. എല്ലാവരും അവരവരുടെ ബൂത്ത് തലത്തിൽ ശക്തമായി പ്രവർത്തിക്കണം. ബൂത്തുകൾ നേടിയാൽ സംസ്ഥാനം നേടാൻ കഴിയും. മോദിയുടെ ഗ്യാരന്റി താഴെത്തട്ടിൽ എത്തിക്കണം. കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുമായി നിരന്തര ബന്ധം പുലർത്തണം. കേരളത്തിലെ പ്രവർത്തകരിൽ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസം നേടുന്നതിൽ വിജയിക്കും. പ്രസംഗത്തിൽ കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപറഞ്ഞു.പാവങ്ങളുടെ ക്ഷേമത്തിനാണ് ബിജെപി പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സർക്കാരാണ് രാജ്യത്തെ മൊബൈൽ നിരക്കുകൾ കുറച്ചത്. അസ്ഥിരമായ സർക്കാരാണ് പത്ത് വർഷം മുമ്പ് ഭരിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങളുമായി നമുക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച ബന്ധമാണ് ഇപ്പോഴത്തേതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ദേശസ്നേഹത്തോട് പ്രതിബദ്ധത കാട്ടിയും, പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തിയും നിലകൊള്ളുന്ന പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. വേഗത്തിൽ വികസനം നടപ്പാക്കിയ ചരിത്രം ബിജെപിക്കു മാത്രമാണ്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളത് ബിജെപിക്കു മാത്രമാണ്. ദരിദ്രരുടെ ക്ഷേമമാണ് ബിജെപിയുടെ മുഖമുദ്ര, ഒട്ടേറെ പദ്ധതികളിലൂടെ അത് ഉറപ്പാക്കി. കേന്ദ്രസർക്കാർ ആദായനികുതി പരിധി കുറച്ചു. മൊബൈൽ ഡേറ്റയുടെയും ഫോണിന്റെ വില കുറച്ചു. ഒൻപതു വർഷം കൊണ്ട് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നു മുക്തരായി. ഗൾഫ് രാജ്യങ്ങളിൽ അവസരം കൂടി. ഇന്ത്യക്കാരോട് ബഹുമാനം കൂടിയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.