ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇഡി നൽകിയ നാലാമത്തെ സമൻസും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവഗണിച്ചു. ഡൽഹി സർക്കാരിന്റെ ഉച്ചയോടെ നടന്ന പരിപാടിയിൽ പങ്കെടുത്ത കെജ്രിവാൾ ഗോവയിലേക്ക് തിരിക്കും. ഇന്ന് 12 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാക്കാൻ ആയിരുന്നു ഇഡിയുടെ നിർദ്ദേശം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മദ്യനയ അഴിമതി കേസിൽ ഇത്തവണയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിടികൊടുത്തില്ല.

ഡൽഹി സർക്കാറിന്റെ പരിപാടിയിൽ സമൻസിനെ തീർത്തും അവഗണിച്ച് പങ്കെടുക്കുകയും അതിന് ശേഷം ഗോവയിലേക്ക് തിരിക്കാനും ആണ് കെജ്രിവാളിന്റെ തീരുമാനം. ഗോവയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തയ്യാറെടുപ്പുകൾ പരിശോധിക്കാനാണ്. ബിജെപി ലക്ഷ്യമിടുന്നത് തന്നെ അറസ്റ്റ് ചെയ്യാനാണ് എന്ന് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.

നിയമനടപടികളിൽ നിന്നും അരവിന്ദ് കെജ്രിവാൾ ഒരു കുറ്റവാളിയെ പോലെ ഓടി ഒളിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ആണ് ഇഡി ആദ്യമായി ഡൽഹി മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.