കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി നേതാവ് സുരേഷ് ഗോപിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾ മണിപ്പൂരിൽ തകർക്കുമ്പോൾ ഒരു കിരീടം കൊടുത്താലൊന്നും ക്രൈസ്തവരുടെ മനസ് മാറുമെന്ന് കരുതരുതെന്ന് അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപിയെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
കിരീടം കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്തിനാണ് പബ്ലിസിറ്റി നൽകുന്നത്. രാഷട്രീയമുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്. അയോധ്യ വിഷയം വോട്ടുകിട്ടാനുള്ള തന്ത്രമാണ്. ഇതൊന്നും കേരളത്തിൽ വിലപ്പോവില്ല. കേരളത്തിലേക്കുള്ള മോദിയുടെ വരവ് ബിജെപിക്ക് യാതൊരു ഗുണവും ഉണ്ടാക്കില്ല. മോദി കേരളത്തിൽ സ്ഥിരതാമസമാക്കിയാലും കാര്യമില്ല. അദ്ദേഹം ജനങ്ങൾക്ക് ടാറ്റ നൽകും ജനങ്ങൾ തിരിച്ചും ടാറ്റ നൽകും. എന്നാൽ ജനങ്ങൾ വോട്ട് നൽകുക യു.ഡി.എഫിന് ആയിരിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂർ കേസുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. പി. രാജീവിന് എതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സത്യവാങ്മൂലം ഗൗരവമുള്ളതാണ്. എന്നാൽ ഇഡി എവിടെവരെ പോകുമെന്ന കാര്യത്തിൽ സംശയമുണ്ട്. അപകടംപിടിച്ച കളിയാണ് കരുവന്നൂരിൽ സിപിഎം കളിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ബിജെപി ഇതരനേതാക്കളെയും മന്ത്രിമാരേയും അകത്താക്കുന്ന ഇഡി, കേരളത്തിൽ ബി.ജെ.പിക്ക് വേണ്ടി അന്തർധാര ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന വിശ്വസം ഇപ്പോഴുമുണ്ടെന്നും കെ മുരളീധരൻ വിശദമാക്കി.

