രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് വി ഡി സതീശൻ രംഗത്തെത്തി. ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാൻ വഴിയൊരുക്കിയ അതേ പോലീസും പാർട്ടിയും സർക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യ രീതിയിൽ സമരം ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് തീവ്രവാദികളെ കൈകാര്യം ചെയ്യുന്ന പോലെയാണ്. മുഖ്യമന്ത്രിക്ക് അധികാര പ്രമത്തത ബാധിച്ചിരിക്കുകയാണ്. പിണറായി ആയുഷ്‌കാലം മുഖ്യമന്ത്രിയായിരിക്കും എന്നു കരുതരുത്. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നവഗുണ്ടാ സദസിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ സമരങ്ങളുടെ അസ്വസ്ഥത പിണറായി വിജയന് മാറിയിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ വ്യക്തമാക്കി. ആർഷോ മോഡൽ പോലീസിന്റെ ഓമനിക്കൽ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല യൂത്ത് കോൺഗ്രസെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിന്റെ വീടു വളഞ്ഞ് അറസ്റ്റ് പോലീസിന്റെ ബോധപൂർവമായ പ്രകോപനമാണ്. പിണറായി വിജയന്റെ നേരിട്ടുള്ള നിർദേശമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് വ്യക്തമാണ്. പോലീസ് തന്നെ രാഹുലിന്റെ അമ്മയോടുൾപ്പടെ പറയുന്നുണ്ട്, മുകളിൽ നിന്നുള്ള സമ്മർദം മൂലമാണ് ഇങ്ങനെ അറസ്റ്റു ചെയ്യേണ്ടി വന്നതെന്ന്. രാഹുൽ കൊലപാതക കേസിലെ പ്രതിയല്ല, തീവ്രവാദിയല്ല, ഒരു തരത്തിലുമുള്ള രാജ്യദ്രോഹ കുറ്റവും നടത്തിയയാളല്ല. വീടിന്റെ അകത്തുകടന്ന് കിടപ്പുമുറിയിൽ നിന്ന് അറസ്റ്റു ചെയ്തു കൊണ്ടുവരാൻ മാത്രം എന്തു കുറ്റമാണ് ചെയ്തത്. ആർഷോ മോഡൽ പോലീസിന്റെ ഓമനിക്കൽ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല. വാ മോനെ ആർഷോ എന്നു വിളിക്കുന്ന പോലീസിന്റെ മുഖം കാണേണ്ടെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

പ്രതിഷേധിക്കുന്നവർക്കെതിരെ എന്തും ചെയ്യാമെന്ന നിലപാടാണ് സർക്കാരിനെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. പുലർച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്യേണ്ട എന്ത് അടിയന്തര സാഹചര്യമെന്താണവിടെ ഉണ്ടായത്. ഇതാണോ പ്രതിഷേധിക്കുന്നവർക്കു നേരെ സർക്കാരെടുക്കുന്ന നടപടി. ഇത് ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമല്ലേ. പിണറായി വിജയനെതിരെ സംസാരിച്ചാൽ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാൽ, കരിങ്കൊടി കാണിച്ചാൽ എന്തും ചെയ്യാമെന്നുള്ള ധിക്കാരം കേരളാ പോലീസിന് ഉണ്ടായിരിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.