രക്തത്തിന് കൊള്ളവില ഈടാക്കുന്നതിന് തടയിട്ട് കേന്ദ്രം; ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: ദാതാക്കൾ സേവനമായി നൽകുന്ന രക്തം 10,000 രൂപയ്ക്ക് വരെ വിൽക്കുന്ന സ്വകാര്യ രക്ത ബാങ്കുകൾക്കും ആശുപത്രികൾക്കും പൂട്ടിട്ട് കേന്ദ്ര സർക്കാർ. ഇനി പ്രോസസിംഗ് ഫീസായി 250 മുതൽ പരമാവധി 1550 രൂപ വരെ മാത്രമേ വാങ്ങാനാകൂവെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഡ്രഗ്‌സ് കൺടോൾ ജനറൽ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പതിവായി രക്തം മാറ്റിവയ്ക്കുന്ന തലാസീമിയ, അരിവാൾ രോഗികളും സർജറിക്ക് വിധേയമാകുന്നവർക്കും പുതിയ നടപടി വലിയ ആശ്വാസകരമായിരിക്കും. ചുവന്ന രക്താണുക്കളാണ് വിൽക്കുന്നതെങ്കിൽ 1550 രൂപ ഈടാക്കാം. പ്ലാസ്മയ്ക്കും പ്ലേറ്റ്ലെറ്റിനും ഒരു പായ്ക്കറ്റിന് 250- 400 രൂപയേ വാങ്ങാവൂവെന്നാണ് നിർദ്ദേസം.

അമിത വില ഈടാക്കുന്നില്ലെന്ന ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർക്കാണ്. പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ കോമൺ ഗ്രൂപ്പിന് 2000 രൂപ മുതൽ 6000 രൂപ വരെ ഈടാക്കുന്നുണ്ട്. അപൂർവ രക്തഗ്രൂപ്പാണെങ്കിൽ 10,000 രൂപ വരെ വാങ്ങും. ഇതിന് പുറമെയാണ് പ്രോസസിംഗ് ഫീസും ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.