വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം

വയനാട് മൂടക്കൊലിയിൽ പന്നിഫാമിൽ വന്യജീവിയുടെ ആക്രമണം. പന്നിയെ കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ കൊന്ന് തിന്ന നിലയിൽ കണ്ടെത്തി. ആക്രമിച്ചത് കടുവയാണ് എന്ന് സംശയിക്കുന്നു. കടുവ, ക്ഷീരകർഷകനായ പ്രജീഷിനെകൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് ഈ ഫാം. സംഭവം കണ്ടത് രാവിലെ ജോലിക്ക് എത്തിയ പന്നിഫാമിലെ ജീവനക്കാരാണ്. 34 പന്നികൾ ഫാമിൽ ഉണ്ടായിരുന്നു. 20 പന്നിക്കുഞ്ഞുങ്ങളെ ഇതിൽ കാണാനില്ല. 14 എണ്ണം മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്നും ഫാം ഉടമ പറഞ്ഞു.

അടുത്തകാലത്തായാണ് ഫാമിൽ വന്യജീവി ആക്രമണം ആരംഭിച്ചതെന്നും ശ്രീനേഷ് കൂട്ടിച്ചേർത്തു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പന്നിയുടെ ജഡം വനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും വലിച്ചിഴച്ച പാടുകളും കണ്ടെത്തി. പ്രാഥമിക ഘട്ടത്തിൽ പന്നിയുടെ ജഡത്തിൽ കടുവയുടേതെന്ന് സംശയിക്കുന്ന മുറിവുകളാണ് കണ്ടെത്തിയിരിക്കുന്നത്.