പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണ് മമത എന്നാണ് വിമർശനം. മമത-ചൗധരി പോര് മുറുകുന്നത് സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതിനിടെയാണ്.
തൃണമൂൽ കോൺഗ്രസ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ രണ്ട് സീറ്റ് നൽകിയേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാനർജി, കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും ചൗധരി പറഞ്ഞു.
‘ഞങ്ങൾ ആരോടും ഭിക്ഷ ചോദിച്ചില്ല. സഖ്യം വേണമെന്ന് മമത ബാനർജിയാണ് ആവശ്യപ്പെട്ടത്. മമതയുടെ കാരുണ്യം ഞങ്ങൾക്ക് ആവശ്യമില്ല. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും. മോദിയെ സേവിക്കുന്ന തിരക്കിലായതിനാൽ മമത ബാനർജി സഖ്യം ആഗ്രഹിക്കുന്നില്ല’- അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു.

