62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 4ന് ആരംഭിക്കും. കൊല്ലത്താണ് കലോത്സവം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ധനമന്ത്രി കെ എൻ ബാലഗോപാലും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്‌കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 20 കമ്മിറ്റികൾ രൂപീകരിച്ചു. ജനുവരി 8നാണ് സമാപനം.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്‌കൂൾ വിദ്യാർഥികളുടെ നൈസർഗിക കലാസാഹിത്യ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 62-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് ആതിഥ്യമരുളാൻ കൊല്ലം പട്ടണം ഒരുങ്ങിക്കഴിഞ്ഞു.

കൊല്ലം ജില്ലയിൽ നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്. 2008ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദി ആയത്. 1957-ൽ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളർന്ന മേള 2018ൽ പരിഷ്‌കരിച്ച മനുവലിലെ വ്യവസ്ഥകൾക്കനുസൃതമായാണ് സംഘടിപ്പിക്കുന്നത്. അടുത്ത തവണ മാനുവൽ വിശദമായി പരിഷ്‌കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.