ശബരിമല നട മകരവിളക്ക് ഉത്സവത്തിനായി ഇന്ന് തുറക്കും

ശബരിമല നട മകരവിളക്ക് ഉത്സവത്തിനായി ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ വൈകിട്ട്‌ അഞ്ചിന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. തീർഥാടകർക്ക് ആഴിയിൽ അഗ്നി പകരുന്നതോടെ ദർശനം ചെയ്യാം. മണ്ഡലപൂജകൾക്ക്‌ ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്‌. മകരവിളക്ക് ജനുവരി 15ന് ആണ്‌.

മകരസംക്രമ പൂജ വെളുപ്പിന് 2.46ന് നടക്കും. വൈകിട്ട്‌ അഞ്ചിനാണ് പതിവു പൂജകൾക്കു ശേഷം അന്ന് നട തുറക്കുക. തുടർന്ന്‌ തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും. തീർഥാടകർക്ക് 19 വരെ നെയ്യഭിഷേകം ചെയ്യാം. ശരംകുത്തിയിലേക്ക് 19ന് എഴുന്നള്ളത്ത് നടക്കും. തീർഥാടകർക്ക്‌ 20 വരെ ദർശനത്തിനുള്ള സൗകര്യമുണ്ട്. തിരുവാഭരണ പേടകം 21ന് തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്‌ക്കും.

അതേസമയം മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി. ക്യൂ കോംപ്ലക്സിലും നടപ്പന്തലിലും ഫാനുകളും ഔഷധ കുടിവെള്ളവും തീർഥാടകർക്ക് സജ്ജമാക്കി. കൂടുതൽ വെളിച്ചവും വലിയ നടപ്പന്തലിൽ കുടുതൽ ഫാനും സജ്ജമാക്കി.