കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയിൽനിന്ന് കരകയറ്റാന്‍ ശ്രമിക്കും; ഗണേഷ്‌കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയിൽനിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ. അതിന് കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അതിനായി തൊഴിലാളികളും യൂണിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോ മൊബൈൽ കാര്യങ്ങളിൽ ഇഷ്ടമുള്ള വ്യക്തിയായതിനാൽ തന്നെ പരിഷ്‌കരണങ്ങൾ വേഗത്തിലാക്കാൻ ശ്രമിക്കും. ഒന്നും വെച്ച് താമസിപ്പിക്കില്ല. രണ്ടരവർഷമാണ് ഇനിയുള്ളത്. അതിനാൽ അതിനുള്ളിൽ നല്ലകാര്യങ്ങൾ ചെയ്ത് സർക്കാരിന് സൽപ്പേരുണ്ടാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാം പഠിക്കാൻ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കും. തനിക്കെതിരെ കോൺഗ്രസ് കൊടുത്ത കേസിൽ അവരിൽ പലരുമാണ് കുറ്റക്കാർ. പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതി തനിക്കില്ല. തന്നെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷത്തിന്റെ നയം എന്തിനാണെന്ന് മനസിലാകുന്നില്ല. അവരെയാണ് ബഹിഷ്‌കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുകാർ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളത്. എല്ലാം കാലം തെളിയിക്കും. പ്രതിപക്ഷത്തിന്റെ പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ല. നവകേരള സദസിനെതിരെ ഉൾപ്പെടെ അവർ പ്രതിഷേധിച്ചത് എന്തിനുവേണ്ടിയാണെന്നും കെബി ഗണേഷ് കുമാർ ചോദിക്കുന്നു.