മെമ്മറി കാർഡിട്ട് ദൃശ്യങ്ങൾ കണ്ട ആ ഫോണിന്റെ ഉടമയെ കണ്ടെത്തണം; കോടതിക്ക് കത്ത് നൽകി നടി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ നീതിപൂർവകമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിക്ക് കത്തു നൽകി യുവനടി. തന്നെ ആക്രമിച്ച് പരിശോധിക്കാനുപയോഗിച്ച മൊബൈൽ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും നടി ആവശ്യപ്പെടുന്നു.

ഒരു വിവോ ഫോണിൽ കാർഡ് ഇട്ട് ദൃശ്യങ്ങൾ കണ്ടതായി പരിശോധനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ ഫോൺ ആരുടേതാണെന്ന് കണ്ടെത്തണമെന്ന് നടി ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പുറത്തുപോകാതെ മുൻകരുതൽ വേണം. ദൃശ്യങ്ങൾ ചോർന്നാൽ ജീവിതം പ്രതിസന്ധിയിലാകുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിച്ചതിൽ ഒരുമാസത്തിനകം വിശദമായ അന്വേഷണം നടത്തണമെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി നൽകിയിരുന്ന നിർദ്ദേശം. ഡിസംബർ ഏഴിന് നിർദ്ദേശം നൽകിയിരുന്നു. അതിജീവിതയ്ക്ക് പറയാനുള്ള കാര്യങ്ങൾ രേഖാമൂലം നൽകാമെന്നും ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.