മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയാണ് കേരളത്തിൽ നിയമവാഴ്ച ഇല്ലാത്തതിന് ഉത്തരവാദി എന്നും പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നെന്നും ഗവർണർ ആരോപിച്ചു. സ്വതന്ത്രമായി പൊലീസിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു. ക്രിമിനലുകളാണ് കേരളത്തിലെ സിപിഐഎമ്മിലും അതിന്റെ പോഷക സംഘടനകളിലും ഉള്ളതെന്ന് ഗവർണർ വിമർശിച്ചു.

കരുതി കൂട്ടിയുള്ള അക്രമമാണ് അവർ നടത്തുന്നത് എന്നും ഗവർണർ പറഞ്ഞു. സ്കൂളുകളുടെ മതിൽ നവ കേരള യാത്രയുടെ പേരിൽ തകർക്കുന്നു. ക്ഷേത്രങ്ങളുടെ പവിത്രത നശിപ്പിക്കാൻ ശ്രമിക്കുന്നു. പോലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്കാകുന്നില്ലെന്ന് ഗവർണർ പറഞ്ഞു. മുഖ്യ മന്ത്രിയാണ് പോലീസിനെ രാഷ്ട്രീയവൽക്കരിക്കുന്നതെന്നും ഗവവർണർ‌ പറഞ്ഞു. കോടതിപോലും അത് പരാമർശിച്ചിരുന്നു. മുഖ്യമന്ത്രിയാണ് നിയമവാഴ്ച തകർക്കാൻ കൂട്ടുനിൽക്കുന്നതെന്ന് ഗവർണർ വിമർശിച്ചു.

ഗവർണർ, ട്വന്റിഫോർ റിപ്പോർട്ടർ വിനീത് വിജിക്കെതിരായ പൊലീസ് നടപടിയിലും പ്രതികരിച്ചു. കേസ്, റിപ്പോർട്ടർക്കെതിരെ എടുത്തതിൽ പുതുമയില്ലെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ആര് സംസാരിച്ചാലും അവർക്കെതിരെ കേസ് എടുക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.