മഹിളാ മോർച്ച പ്രവർത്തകർ പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ

മഹിളാ മോർച്ച പ്രവർത്തകർ പൊലീസ് മേധാവിയുടെ വസതിക്കുള്ളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ. നടപടി മൂന്ന് പേർക്കെതിരെയാണ്. സസ്പെൻഷൻ,നിരുത്തരവാദപരവും അശ്രദ്ധവുമായ നടപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ്. സസ്പെൻഡ് ചെയ്തത് റാപ്പിഡ് റെസ്‌പോൺസ് ടീമിലെ മുരളീധരൻ നായർ, സജിൻ, മുഹമ്മദ് ഷെബിൻ എന്നിവരെയാണ്.

ഗേറ്റ് തുറന്ന് കൊടുത്തത് തെറ്റായ നടപടിയാണെന്നും പരാതി നൽകാനെന്ന വ്യാജേന എത്തിയവരെ തിരിച്ചറിഞ്ഞില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.മഹിളാ മോർച്ച പ്രവർത്തകർ വണ്ടിപ്പെരിയാർ കേസിൽ വീഴ്ച ആരോപിച്ചാണ് ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറിയത്. പത്തോളം പ്രവർത്തകർ ഡിജിപി വീട്ടിലുള്ള സമയത്താണ് പൊലീസിനെ മറികടന്ന് അകത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.