ഇ.എം.എസിനെ ഗുണ്ട എന്ന് വിളിച്ച പ്രസ്താവന പിൻവലിക്കാൻ ഉദ്ദേശമില്ല എന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ

ഇ.എം.എസിനെ ഗുണ്ട എന്ന് വിളിച്ച പ്രസ്താവന പിൻവലിക്കാൻ ഉദ്ദേശമില്ല എന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവിയർ. തെരുവിൽ വിദ്യാർത്ഥികളെ അടിച്ചമർത്തിയ കമ്യുണിസ്റ്റുകാരനാണ്. പിണറായി വിജയൻ കെഎസ്‌യുവിനെ സംസ്കാരം പഠിപ്പിക്കാൻ വരണ്ട. എസ്എഫ്ഐയ്ക്ക് ഉപദേശം നൽകിയാൽ മതി. നികൃഷ്ടജീവി, കുലംകുത്തി, പരനാറി എന്ന പദങ്ങൾ ഉപയോഗിച്ചത് പിണറായി വിജയനാണ്. സംസ്കാരം പഠിപ്പിക്കാൻ വരുമ്പോൾ സ്വയം കണ്ണാടി നോക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ഗുണ്ട എന്ന് ഇ.എം.എസിനെ വിളിച്ചത് സംസ്കാരത്തിന്റെ പ്രശ്നമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇങ്ങനെ പറയാൻ എങ്ങനെയാണ് പൊതുപ്രവർത്തകനായി വരുന്ന ചെറുപ്പക്കാരന് കഴിയുന്നത്. അതിൽ ആശ്ചര്യപ്പെടുന്നില്ല. നേതൃത്വം അങ്ങനെ ആയി പോയി എന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇതിനെതിരെയാണ് അലോഷ്യസ് സേവ്യറുടെ പ്രസ്താവന.

സർക്കാരിന് പുതിയ തലമുറ നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു മുമ്പിൽ ചാടി വീഴുകയായിരുന്നു മാർഗമെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ബസിന് നേരെ ‘ഷൂ’ എറിയുന്ന നിലയിലേക്കെത്തി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഒടുവിൽ ഈ അക്രമ മനോഭാവം തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോർഡുകളും ബാനറുകളുമാണ് തകർത്തത്.