മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന നടപടി; പോലീസിനെതിരെ കെ സുധാകരൻ

തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ പിണറായി സർക്കാർ ജനാധിപത്യത്തെ വ്രണപ്പെടുത്തുകയാണ്. നിർഭയവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവർത്തകക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പൊലീസിന്റെ നടപടി. ഒരു മാധ്യമ പ്രവർത്തക അവരുടെ ജോലി ചെയ്താൽ അത് എങ്ങനെയാണ് ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരും മനക്കോട്ട കെട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇടതുസർക്കാർ നടപടി. മാധ്യമപ്രവർത്തകക്കെതിരെ എടുത്ത പൊലീസ് നടപടിയെ ശക്തമായി കെപിസിസി അപലപിക്കു. കേസ് പിൻവലിച്ച് മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.