അടികൊള്ളാന്‍ പ്രവര്‍ത്തകരെയും അണികളെയും വിട്ടുകൊടുക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

അടികൊള്ളാന്‍ പ്രവര്‍ത്തകരെയും അണികളെയും വിട്ടുകൊടുക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരത്ത് ഡിസിസി ഓഫീസിന് മുന്നില്‍ പ്രതിപക്ഷ നേതാവും രാഹുലുമടക്കമുള്ള നേതാക്കള്‍ പൊലീസിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ്.
‘ഞങ്ങള്‍ പ്രകോപനത്തിനില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. പൊലീസിന്റെയും ജീവന്‍ രക്ഷാസേനയുടെയും തല്ലുകൊള്ളാന്‍ ഞങ്ങളില്ല. അത് ഞങ്ങളുടെ തീരുമാനമാണ്. അതിനെ വേണമെങ്കില്‍ പ്രതിരോധമെന്ന് വിളിക്കാം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടികൊള്ളാന്‍ വിട്ടുകൊടുക്കില്ല’. രാഹുല്‍ പറഞ്ഞു.

റോഡില്‍ ആരാന്റെ കുഞ്ഞുങ്ങളെ തല്ലുമ്പോള്‍ ആസ്വദിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ ന്യായീകരിച്ച ആളാണ് പിണറായി വിജയന്‍.പിണറായിക്ക് നേരെ ഒരു പേപ്പര്‍ പോലും എറിയരുതെന്നു പറഞ്ഞതാണ്. എന്നാല്‍ ആ തീരുമാനം മാറ്റുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. മന്ത്രിസഭയുടെ ഒടുക്കത്തെ യാത്ര ആണ് നടക്കുന്നത്. സിംഹാസനത്തില്‍ നിന്ന് മഹാരാജാവിനെ താഴെയിറക്കും. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത് ഗുണ്ടയാണെന്നും ഗുണ്ടകളുടെ രക്ഷാധികാരിയാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു