ഗവർണർ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗവർണറാണെന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു. ആർഎസ്എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. ഗവർണർ എന്തൊക്കെയോ വിളിച്ചുപറയുന്ന അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ നടപടി സ്വാഭാവിക പ്രതിഷേധം ക്ഷണിച്ചുവരുത്തി. കേന്ദ്ര സഹായത്താലാണ് സർവകലാശാലകളിൽ ആളുകളെ കണ്ടെത്തി നിയമിച്ചത്. ആർഎസ്എസ് നിർദേശമാണ് ഗവർണർ സ്വീകരിച്ചത്. അതാണ് വിദ്യാർഥി പ്രതിഷേധത്തിന് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർ ജനപ്രതിനിധിയായും മന്ത്രിയായും ഇരുന്നിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്. അങ്ങനെ ഒരാൾക്ക് എങ്ങനെയാണ് പ്രക്ഷോഭകരെ ക്രിമിനൽസ് എന്ന് വിളിക്കാൻ കഴിയുന്നത്. ആ രീതിയിലാണോ ഒരു പൊതുപ്രവർത്തകൻ പ്രക്ഷോഭത്തെ സമീപിക്കേണ്ടത്. എത്ര വിവേകമില്ലാത്ത നടപടിയാണിത്. അദ്ദേഹത്തിന്റെ പ്രകടനം വീക്ഷിക്കുന്ന ഏതൊരാളും ഇദ്ദേഹത്തിന് എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്ന ആളെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. എത്രമാത്രം പ്രകോപനപരമായിട്ടാണ് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത്. നമ്മുടെ നാട്ടിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.