മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം കശ്മീരിന് ഇല്ല; പ്രത്യേക പദവി റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം കശ്മീരിന് ഇല്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി സുപ്രീംകോടതി ശരിവെച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനമാണ് സുപ്രീം കോടതി ശരിവച്ചത്. നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. കശ്മീരിന് എത്രയും വേഗം സംസ്ഥാന പദവി നൽകണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിൻറെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹർജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.

കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ചില കാര്യങ്ങളിൽ കേന്ദ്ര സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം കോടതി ശരിവെക്കുകയായിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്നും ജമ്മുകശ്മീരിന് പ്രത്യേകിച്ച് പരാമാധികാരമില്ലെന്നും കോടതി വിശദമാക്കി. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മു കശ്മീരിനെ രണ്ടാക്കിയ നടപടിയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതും കോടതി അംഗീകരിച്ചു. അനുച്ഛേദം 370 റദ്ദാക്കാനുള്ള അധികാരം കേന്ദ്രത്തിനുണ്ട്. എത്രയും വേഗം സംസ്ഥാന പദവി നൽകണമെന്നും 2024 സെപ്റ്റംബർ 30 നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.