കൊച്ചി: നവകേരള സദസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകളുടെ സംഗമമാണ് നവകേരള സദസെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് പല തവണ പ്രതിഷേധിച്ച പ്രതിപക്ഷ പാർട്ടിയിലെ പ്രവർത്തകർക്കെതിരെ ആക്രമണം നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്നെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ‘രക്ഷാപ്രവർത്തനം’ ഇപ്പോൾ സ്വന്തം പാർട്ടിക്കാർക്കെതിരെ പോലും അവർ പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നു. സ്വന്തം പാർട്ടിക്കാരെ പോലും തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള മനസ്ഥിതിയാണ് നവ കേരള സദസിന് എത്തുന്നവർക്കുളളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പാർട്ടിക്കാർ എന്ന വ്യാജേനെ ഒരുകൂട്ടം ക്രിമിനലുകളാണ് ഈ സദസിനെ നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയും ഭരണ സംവിധാനവും പാലൂട്ടി വളർത്തുന്ന ക്രിമിനലുകൾ ഏറ്റവും ഒടുവിൽ അവരെ തന്നെ തിരിഞ്ഞു കൊത്തുവാൻ തുടങ്ങിയിരിക്കുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നവകേരള സദസിനിടെ സിപിഎം പ്രവർത്തകന് മർദ്ദനമേറ്റിരുന്നു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് അംഗം റയീസിനാണ് മർദ്ദനമേറ്റത്. ഇദ്ദേഹം പാർട്ടി വിടുകയും ചെയ്തു. മറൈൻ ഡ്രൈവിൽ നവകേരള സദസിൽ പ്രതിഷേധിച്ച ഡെമോക്രാറ്റക്ക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകരുടെ അടുത്തിരുന്നതിനാലാണ് തന്നെ സ്വന്തം പാർട്ടിക്കാർ വളഞ്ഞിട്ട് മർദ്ദിച്ചതെന്നാണ് റെയീസ് വ്യക്തമാക്കുന്നത്.

