ശബരിമല ദർശനം; വെർച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു

തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90000 ആയിരുന്നു ബുക്കിംഗ് പരിധി. ബുക്കിംഗ് പരിധി 90000 ആയപ്പോൾ ഉണ്ടായ ക്രമാതീതമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് സംസ്ഥാന സർക്കാരുമായും ദേവസ്വം മന്ത്രിയുമായും ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അയ്യപ്പഭക്തർക്കായി സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി.

ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണ്.ശബരിമലയിൽ എത്തുന്ന ഭക്തർക്ക് നിലയ്ക്കൽ ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ബാത്ത് റൂം, ടോയിലറ്റ്, യൂറിനൽ സൗകര്യങ്ങൾ, ബയോ ടോയ്‌ലറ്റുകൾ എന്നിവ തീർത്ഥാടകർ എത്തുന്ന ഇടങ്ങളിൽ ക്രമീകരിച്ചിരിക്കുന്നു. എല്ലായിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. യഥാസമയം വൈദ്യസഹായം ലഭ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ ഭൂമി ശാസ്ത്രപരമായ പരിമിതികളെ നേരിട്ട് കൊണ്ട് മാത്രമെ ദേവസ്വം ബോർഡിന് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയു. അയ്യപ്പഭക്തരുടെ തിരക്ക് നിയന്ത്രിച്ച് ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മരക്കുട്ടത്ത് ക്യൂ കോംപ്ലെക്‌സിൽ ദേവസ്വം ബോർഡ് ആരംഭിച്ച ഡയനാമിക് ക്യൂ സിസ്റ്റം പൂർണ്ണമായും പ്രവർത്തിച്ചു വരുന്നു. പ്രതികൂല കാലാവസ്ഥയിലും ഭക്തർക്ക് ഡയനാമിക് ക്യൂ സിസ്റ്റം അനുഗ്രഹമായി മാറുകയാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊലീസിന് ഭക്തജനതിരക്ക് നിയന്ത്രണ വിധേയമാകുന്നതിന് പുതിയ ക്യൂ സിസ്റ്റം ഏറെ സഹായകരമായിരിക്കുന്നുവെന്നത് പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചുക്കുവെള്ളം, ബിസ്‌ക്കറ്റ് ഇവയൊക്കെ എല്ലാ ക്യൂ കോംപ്ലെക്‌സുകളും ഭക്തർക്ക് യഥേഷ്ടം നൽകി വരുന്നു.നടപ്പന്തലിലും കുടിവെള്ള വിതരണവും ബിസ്‌ക്കറ്റ് വിതരണവും ഭക്തർക്ക് ആശ്വാസം പകരുന്നുണ്ട്.പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തർക്ക് നല്ല രീതിയിൽ അയ്യപ്പദർശനം സാധ്യമാകുന്നുണ്ട്. ഭക്തർക്കായി മൂന്നു നേരവും അന്നദാനവും നൽകി വരുന്നു.സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്നു കൊണ്ട് എല്ലാ തരത്തിലും അയ്യപ്പഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകികൊണ്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.