ഭക്തജന തിരക്ക്; ശബരിമല ദർശനസമയം വർദ്ധിപ്പിച്ചു

പത്തനംതിട്ട: ഇന്ന് വൈകുന്നേരം 3 മണി മുതൽ ശബരിമല ക്ഷേത്ര നട തുറന്ന് ദർശനസമയം ദിവസവും ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചു. ശബരിമല ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ശബരിമലയിലെത്തുന്ന മുഴുവൻ അയ്യപ്പഭക്തർക്കും ദർശന സൗകര്യം ഒരുക്കി കൊടുക്കണമെന്നതാണ് ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും നിലപാടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

ദർശന സമയം വർദ്ധിപ്പിക്കണമെന്ന അയ്യപ്പഭക്തരുടെ ആവശ്യം ദേവസ്വം ബോർഡ് രേഖാമൂലം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരെ അറിയിച്ചു. ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തന്ത്രി തീരുമാനമെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് മുതൽ വൈകുന്നേരം 3 മണി മുതൽ ക്ഷേത്ര നട തുറക്കാമെന്ന് തന്ത്രി അറിയിച്ചു.

തീരുമാനത്തിനു പിന്നാലെ മൂന്നു മണിക്ക് ക്ഷേത്രനട മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി തുറന്ന് ഭക്തർക്ക് ദർശനത്തിനായുള്ള സൗകര്യം ഒരുക്കി നൽകുകയായിരുന്നു.ഒരു മണിക്കൂർ ദർശനസമയം വർദ്ധിപ്പിച്ചതോടെ ദിവസവും 18 മണിക്കൂർ ഭക്കർക്ക് ദർശനത്തിനായി ലഭിക്കും. ഭക്തരുടെ അഭ്യർത്ഥനയെയും ദേവസ്വം ബോർഡിന്റെ ആവശ്യവും അനുഭാവപൂർവ്വം പരിഗണിച്ച് സാഹചര്യത്തിനൊത്ത് തീരുമാനം കൈകൊണ്ട് ദർശനസമയം വർദ്ധിപ്പിച്ചു നൽകിയ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനർക്ക് ദേവസ്വം ബോർഡ് നന്ദി അറിയിച്ചു. ഭക്തർക്കു വേണ്ടി ദേവസ്വം ബോർഡിനൊപ്പം നിന്ന മേൽശാന്തിമാർക്കും മറ്റ് ശാന്തിക്കാർക്കും ദേവസ്വം ബോർഡ് നന്ദി രേഖപ്പെടുത്തി. ദിവസവും രാത്രി 11 മണിക്ക് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.