2 കൊല്ലം മുമ്പ് കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവെച്ചതാണ്; എ വി ഗോപിനാഥ്

പാലക്കാട്: കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് ഡിസിസി മുൻ പ്രസിഡന്റ് എ വി ഗോപിനാഥ്. 2021 ഓഗസ്റ്റ് 30-ന് താൻ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേക്ക് തിരിച്ചുവരാൻ പല നേതാക്കളും പല തവണ ആവശ്യപ്പെട്ടപ്പോൾ വരില്ല എന്ന് തീർത്തു പറഞ്ഞു. രണ്ടുവർഷം മുമ്പ് കോൺഗ്രസ് അംഗത്വം രാജിവെച്ച ആളെ എങ്ങനെ പുറത്താക്കിയെന്ന് കോൺഗ്രസ് നേതാക്കളോട് ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരമൊരു നടപടി അപൂർവങ്ങളിൽ അപൂർവമാണ്. ഇങ്ങനെയെങ്കിൽ കുറച്ചുകഴിഞ്ഞാൽ കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയെ വരെ സസ്പെൻഡ് ചെയ്യും. അംഗത്വം രാജിവെച്ച ആൾ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പറയുന്നതിന്റെ അർഥമെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. പെരിങ്ങോട്ടുകുറിശ്ശിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ ആ പാർട്ടിക്കാരനല്ലല്ലോ, ഞാൻ അനുഭാവി മാത്രമാണ്. ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളില്ലേ. തനിക്ക് തോന്നിയത് താൻ ചെയ്യും. കോൺഗ്രസ് ആരാ ചോദിക്കാൻ. കോൺഗ്രസിൽ നിന്ന് രാജിവെക്കാനേ തനിക്ക് കഴിയൂ. സ്വീകരിക്കാൻ പറയാൻ തനിക്ക് പറ്റില്ലല്ലോ. നവകേരള സദസ്സിൽ താൻ പങ്കെടുത്തതാണോ കാരണം, പങ്കെടുക്കുമെന്ന് 20 ദിവസം മുമ്പേ പറഞ്ഞതല്ലേ. അന്നൊന്നും നടപടിയെടുത്തില്ലല്ലോ. പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് സദസ്സിന് പണം കൊടുത്തില്ലേ, അതിന് നടപടിയുണ്ടായില്ല. താൻ പാർട്ടിമെമ്പറല്ലാത്തതുകൊണ്ടല്ലേ നടപടിയെടുക്കാത്തത്. തന്റെ പേരിലല്ല, നടപടിയെടുക്കേണ്ട ആളുകൾ വേറെയുണ്ടല്ലോ. നവകേരള സദസ്സിന് പാലക്കാട്ടെത്തിയ മുഖ്യമന്ത്രിയെ ഒളിഞ്ഞ്, നിഴലിൽ നിന്ന് കണ്ട എംഎൽഎയുണ്ടല്ലോ. പാർട്ടി അംഗമായ അവർക്കെതിരേയല്ലേ നടപടി വേണ്ടത്. സിപിഎമ്മിലേക്ക് പോവുന്ന പ്രശ്നമില്ല. കോൺഗ്രസുകാരനായി മരണം വരെ തുടരും. തന്നെ കോൺഗ്രസ് സസ്പെൻഡ് ചെയ്ത സംഭവം പെരുങ്ങോട്ടുകുറിശ്ശിക്കാർക്ക് ആഹ്ലാദദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.