ന്യൂഡൽഹി: ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിലാണ് അദ്ദേഹം ജനങ്ങൾക്ക് നന്ദി അറിയിച്ചത്. ഐതിഹാസികവും അപൂർവവുമായ വിജയമാണിതെന്നും എല്ലാ വോട്ടർമാർക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തന്റെ ഉത്തരവാദിത്തം കൂടി. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയം വിജയിച്ചിരിക്കുന്നു. ഇന്ന് ആത്മനിർഭർ ഭാരത് എന്ന പ്രമേയം വിജയിച്ചു. ദരിദ്രർക്ക് മുൻഗണന എന്ന ആശയം വിജയിച്ചു. രാജ്യത്തിന്റെ വികസനത്തിന് സംസ്ഥാനങ്ങളുടെ വികസനം എന്ന ആശയം വിജയിച്ചു. ഇന്നത്തെ വിജയം ചരിത്രപരവും അഭൂതപൂർവവുമാണ്. ഈ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ നടന്നു. തന്റെ മുന്നിൽ നാലു ജാതികളാണുള്ളത് – സ്ത്രീ, യുവാക്കൾ, കർഷകർ, ദരിദ്രർ. ഇന്ന് ഓരോ പാവപ്പെട്ടവനും പറയുന്നത് താൻ വിജയിച്ചെന്നാണ്. ഓരോ പാവപ്പെട്ടവന്റെയും മനസ്സിൽ താൻ വിജയിച്ചുവെന്ന തോന്നലാണ്. ഓരോ കർഷകനും ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് പറയുന്നു. ഇന്ന് ഓരോ ആദിവാസി സഹോദരനും സഹോദരിയും സന്തോഷത്തിലാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ താൻ എപ്പോഴും പ്രവചനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇത്തവണ ഞാൻ ഈ നിയമം ലംഘിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് തിരിച്ചുവരില്ലെന്ന് പ്രവചിച്ചു. രാജസ്ഥാനിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു. മധ്യപ്രദേശിൽ ബിജെപിക്ക് ബദലില്ല. 2 പതിറ്റാണ്ടായി ബിജെപി അവിടെ അധികാരത്തിലാണ്. ഇത്രയും കാലം കഴിഞ്ഞിട്ടും ബിജെപിയിൽ ജനങ്ങളുടെ വിശ്വാസം തുടർച്ചയായി വർധിച്ചുവരികയാണ്. ഇന്നത്തെ ഹാട്രിക് 2024ലെ ഹാട്രിക് ഉറപ്പുനൽകിയെന്നാണ് ചിലർ പറയുന്നത്. ഇന്ത്യ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനം മുന്നോട്ട് പോകുമെന്നും ഓരോ കുടുംബത്തിന്റെയും ജീവിതം മെച്ചപ്പെടുമെന്നും ഇന്ത്യയിലെ വോട്ടർമാർക്ക് അറിയാം. അതിനാൽ, വോട്ടർമാർ ബിജെപിയെ തുടർച്ചയായി തിരഞ്ഞെടുക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

