തിരുവനന്തപുരം: മന്ത്രിസഭയിൽ നിന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയ മന്ത്രി ബിന്ദുവിനെ പുറത്താക്കണമെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിയുടെ അനധികൃത ഇടപെടൽ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണെന്ന് വി ഡി സതീശൻ പറഞ്ഞു.
കേരള നിയമസഭാ പാസാക്കിയ നിയമത്തിൽ വി സി നിയമനത്തിൽ പ്രൊചാൻസലർ കൂടിയായ ഉന്നത വിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ വി സി നിയമനത്തിൽ ഉന്നത വിദ്യാഭാസ മന്ത്രിയുടെ ഇടപെടൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. തന്റെ കടമകൾ ഭയമോ, പ്രീതിയോ, വാത്സല്യമോ, ദുരുദ്ദേശമോ ഇല്ലാതെ നിർവഹിക്കുമെന്നും, ഭരണഘടന മൂല്യങ്ങളെയും നിയമങ്ങളും ഉയർത്തിപ്പിടിക്കും എന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രി സ്വജനപക്ഷപാതപരവും നിയമവിരുദ്ധവുമായ ഇടപെടൽ നടത്തി എന്ന കോടതിയുടെ കണ്ടെത്തൽ അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി ആർ ബിന്ദുവിന് തൽസ്ഥാനത്തു തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ അടിയന്തര സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആർ ബിന്ദുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

