നവകേരള സദസ്; ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായി മാത്രമെ കേരള ജനത വിലയിരുത്തൂവെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭയാനക സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട പിണറായി വിജയനും മന്ത്രിമാരും കോടികൾ ചെലവിട്ട് നടത്തുന്ന നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായി മാത്രമെ കേരള ജനത വിലയിരുത്തൂവെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാർ ദുരിത ജീവിതം നയിക്കുമ്പോൾ കേരളീയവും നവകേരള സദസും സിപിഎമ്മിനും പാർട്ടി ബന്ധുക്കൾക്കും മാത്രമുള്ളതാണ്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു. നാലു മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയ ഗതികേടിൽ വന്ദ്യവയോധികർ പിച്ചച്ചട്ടിയുമായി തെരുവിൽ ഇറങ്ങുമ്പോഴാണ് സർക്കാരും സിപിഎമ്മും ‘ഹാപ്പിനെസ്’ ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ലൈഫ് മിഷൻ വീടിന് തറ കെട്ടി ഒന്നും രണ്ടും ഗഡു ധനസഹായം ലഭിക്കാതെ പതിനായിരത്തോളം പാവങ്ങളെയാണ് ഇവർ പെരുവഴിയിലാക്കിയത്. കെഎസ്ആർടിസി പെൻഷൻകാരെയും ജീവനക്കാരെയും പട്ടിണിയിലാക്കി. വിലക്കയറ്റം പിടിച്ച് നിർത്തേണ്ട സപ്ലൈകോയെ അവശ്യസാധനങ്ങൾ പോലും ലഭ്യമല്ലാത്ത തരത്തിലേക്ക് തകർത്തു. സർക്കാർ ജീവനക്കാർക്കുള്ള ഡിഎ കുടിശിക എന്ന് നൽകുമെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഡോസൾഫാൻ ദുരിത ബാധിതർ, കുടുംബശ്രീ പ്രവർത്തകർ, കാരുണ്യയിൽ ചികിത്സാ സഹായം കാത്തിരിക്കുന്ന ആയിരങ്ങൾ. ഇത്രയും സാധാരണക്കാർ ദുരിതപർവത്തിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാട് മുടിച്ചുള്ള യാത്രയെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

സിപിഎമ്മും എൽഡിഎഫും പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് നവകേരള സദസ്. പക്ഷെ അത് ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സംഘടിപ്പിക്കുന്നത് അധികാരത്തിന്റെ ധാർഷ്ട്യവും ജനങ്ങളെ പരിഹസിക്കലുമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഈ സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.