തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ പരിപാലന സംഘത്തിന്റെ കരാർ കാലാവധി ദീർഘിപ്പിച്ചു. കരാർ കാലാവധി ഒരു വർഷത്തേക്ക് കൂട്ടിയാണ് നീട്ടിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. വെബ്സൈറ്റിന്റെയും സോഷ്യൽ മീഡിയയുടേയും തുടർ പരിപാലനം അനിവാര്യമെന്ന പരാമർശത്തോടെയാണ് കരാർ കാലാവധി ദീർഘിപ്പിച്ചത്.
കമ്പ്യൂട്ടർ അസിസ്റ്റന്റ് മുതൽ ടീം ലീഡർ വരെയുള്ള 12 അംഗ സംഘത്തിന്റെ കരാർ കാലാവധിയാണ് നീട്ടിയത്. ഇവർക്ക് ശമ്പളത്തിന് മാത്രം ചെലവാകുന്നത് പ്രതിമാസം 6.67 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാന്റിലുകളും പരിപാലിക്കുന്നതിന് ആവശ്യമായതാണ് സംഘം. 12 അംഗങ്ങളാണ് ടീമിലുള്ളത്. ടി മുഹമ്മദ് യഹിയയാണ് ടീം ലീഡർ.
75000 രൂപയാണ് ടീം ലീഡർക്ക് പ്രതിമാസ ശമ്പളം. 70000 രൂപയാണ് കണ്ടന്റ് മാനേജർ സുദീപ് ജെ സലീമിന്റെ വേതനം. 65000 രൂപ വീതമാണ് സീനിയർ വെബ് അഡ്മിനിസ്ട്രേറ്റർ ആർ കെ സന്ദീപ്, സോഷ്യൽ മീഡിയ കോഡിനേറ്റർ ആർ വിഷ്ണു, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ഷഫീഖ് സൽമാൻ കെ തുടങ്ങിയവരുടെ പ്രതിഫലം.
ഡെലിവറി മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന പിപി അജിത്തിന് 56000 രൂപയാണ് ശമ്പളം. 53000 രൂപ വീതമാണ് റിസർച്ച് ഫെലോ ജി ജിതിന് 53000 രൂപയും കണ്ടന്റ് ഡെവലപ്പർ അമൽ ദാസിനും കണ്ടന്റ് അഗ്രഗേറ്റർ രജീഷ് ലാൽ എന്നിവർക്ക് ലഭിക്കുന്നത്. ഡാറ്റ റിപോസിറ്ററി മാനേജർമാരായ പി വി ജയകുമാറിനും എസ് ശൈലേഷ് കുമാറിനും 45000 രൂപ വീതം ലഭിക്കും. പ്രതിമാസം 22290 രൂപയാണ് കമ്പ്യൂട്ടർ അസിസ്റ്റന്റ് പി വൈശാഖിന് നൽകുന്നത്.

