മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലെ ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണ് പിണറായി വിജയന്റെ യാത്ര എന്നും അന്തസ്സും അഭിമാനവുമുണ്ടെങ്കിൽ, കേരളത്തിലെ ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മനസ്സുണ്ടെങ്കിൽ, ഇത്തരം ധൂർത്ത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ആഡംബര ബസ് ഒരുക്കിയിട്ടുള്ളത്.
മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു. പിണറായി കേരളത്തോട് ചെയ്യുന്നത് ഏറ്റവും വലിയ അപരാധം. കർഷകർക്ക് ലഭിക്കേണ്ട പണം കിട്ടുന്നില്ല, പണം നൽകിയിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നു. ആത്മരക്ഷക്കായി കോടികൾ ചെലവഴിക്കുമ്പോൾ പിണറായി വിജയന് ആരിൽ നിന്നാണ് ഇത്രയ്ക്കും ഭീഷണിയെന്നും സുധാകരൻ ചോദിച്ചു.കേരളത്തിലെ ആർക്കും തന്നെ മുഖ്യമന്ത്രിയെ വേണ്ട. മുഖ്യമന്ത്രി ഒരു പുനരാലോചന നടത്തണം.
കൂടെയുള്ളവർ അദ്ദേഹത്തെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിൽ സഹകരിക്കാൻ പ്രതിപക്ഷ അംഗങ്ങൾക്കും താൽപര്യമുണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്കും കെപിസിസി അധ്യക്ഷൻ മറുപടി നൽകി.‘റിയാസ് തന്റെ അഭിപ്രായം പറഞ്ഞു. യുഡിഎഫിന് അങ്ങനെയൊരു അഭിപ്രായമില്ല. യു.ഡി.എഫിൽ ബാൻഡ് സമ്പ്രദായമില്ല, പരസ്പര ധാരണ മാത്രമേയുള്ളൂ. നവകേരള സദസ്സിൽ പങ്കെടുക്കുന്നവരെയെല്ലാം കേരളത്തിലെ ജനങ്ങൾ ശപിക്കുമെന്നതിൽ സംശയമില്ല’- കെ സുധാകരൻ പറഞ്ഞു.

