തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വന്‍ നീക്കവുമായി വിജയ്

രാഷ്ട്രീയത്തിൽ ദളപതി വിജയ് ഇറങ്ങുമോ എന്നത് വളരെക്കാലമായി ചര്‍ച്ച നടക്കുന്ന കാര്യമാണ്. വിജയിയുടെ പല പ്രസംഗങ്ങളിലും രാഷ്ട്രീയം ഒളിഞ്ഞിരിക്കുന്നുവെന്നും ആരാധകർ കരുതുന്നുണ്ട്. ഇപ്പോഴിതാ ഈ സംശയത്തിന് ബലം നല്‍കുന്ന രീതിയില്‍ പുതിയ നീക്കത്തിനൊരുങ്ങുകയാണ് വിജയ്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് വിജയിയുടെ തീരുമാനം. ഇതിനായുള്ള പുസ്തകങ്ങൾ വാങ്ങിക്കഴിഞ്ഞുവെന്നും ഉടൻ വായനശാല പ്രവർത്തനം തുടങ്ങുമെന്നും വിജയ് മക്കൾ ഇയക്കം ചുമതലക്കാർ അറിയിച്ചു.

വായനശാലകളെ ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയായിണ് മാറ്റാനാണ് വിജയ് ആഗ്രഹിക്കുന്നത് എന്നാണ് വിജയ് മക്കൾ ഇയക്കം നേതാക്കള്‍ പറയുന്നത്. അതിനായി സയാഹ്ന ക്ലാസുകള്‍ ഉൾപ്പടെ സംഘടിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. പഠനം മുടങ്ങിയവര്‍ക്കും, പഠനത്തിന് പണം ഇല്ലാത്തവര്‍ക്കും ഇത്തരം കേന്ദ്രങ്ങളിലൂടെ പഠിക്കാനുള്ള അവസരം ഒരുക്കാനാണ് വിജയിയുടെ ഉദ്ദേശം. യുവാക്കളെ കൂടുതല്‍ ആര്‍ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി. നേരത്തേ നിയമസഹായകേന്ദ്രം, ക്ലിനിക്കുകൾ എന്നിവ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വിജയ് ആരാധക സംഘം ആരംഭിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വായനശാലയും.

വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ വന്നിട്ടുണ്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ടില്‍ പറഞ്ഞത്.