കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. കോഴിക്കോട് ബീച്ചിൽ ഈ മാസം 23 ന് ആണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലാ കളക്ടർ ആണ് അനുമതി നിഷേധിച്ചത്. നവകേരള സദസ്സ് നടത്തുന്നത് കൊണ്ട് തന്നെ അനുമതി നൽകാൻ ആകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായി ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺകുമാർ വ്യക്തമാക്കുന്നു. റാലി ശക്തി പ്രകടനമാക്കുക എന്നതാണ് കോഴിക്കോട് ഡിസിസിയുടെ തീരുമാനം.
കോൺഗ്രസ് പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെ മറികടക്കാനാണ് കോൺഗ്രസിന്റെ നീക്കം. അതേസമയം സർക്കാരിനെതിരെയുള്ള വിചാരണ സദസ്സ് ധര്‍മ്മടത്ത് നിന്ന് ആരംഭിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. വിചാരണ സദസ്സിന്റെ സംസ്ഥാന തല, ജില്ലാ തല ഉദ്ഘാടനങ്ങള്‍ മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

