വാഷിംഗ്ടൺ: അതി തീവ്രതയുള്ള ആണവബോംബ് നിർമിക്കാനൊരുങ്ങി അമേരിക്ക. ഗ്രാവിറ്റി ബോംബ് എന്നറിയപ്പെടുന്ന വിഭാഗത്തിലുൾപ്പെടുന്ന ബി61 എന്ന ശക്തമായ ആണവബോംബാണ് യുഎസ് നിർമ്മിക്കുന്നത്. 360 കിലോ ടൺ ശേഷിയുള്ള ബോംബാണിത്.
വിമാനങ്ങളിൽ നിന്ന് താഴേക്കിട്ട ശേഷം ഗുരുത്വാകർഷണത്തിൽ നയിക്കപ്പെട്ട് ഭൂമിയിൽ വീഴുന്ന ബോംബുകളാണ് ഗ്രാവിറ്റി ബോംബുകൾ. ഫ്രീഫോൾ ബോംബെന്നാണ് ഇവ അറിയപ്പെടുന്നത്. ചൈന, റഷ്യ എന്നീ ആണവശക്തികളിൽ നിന്നു യുഎസ് നേരിടുന്ന മത്സരമാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പുതിയ ബോംബിന്റെ സാങ്കേതികമായ പേര് ബി61 13 എന്നാണ്. നിലവിൽ യുഎസിന്റെ പക്കൽ അഞ്ഞൂറോളം ഗ്രാവിറ്റി ബോംബുകളുണ്ട്. ജപ്പാനിലെ ഹിരോഷിമയിൽ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക വർഷിച്ചതിന്റെ 24 മടങ്ങു കരുത്തുറ്റതാണ് പുതിയ ബോംബ്. നാഗസാക്കിയിൽ യുഎസ് ഇട്ട ബോംബിന്റെ 14 മടങ്ങ് കരുത്തും ഈ ബോംബിനുണ്ട്.
ഇത്തരമൊരു ബോംബ് നിർമിക്കുന്നതിലേക്കു യുഎസിനെ നയിക്കുന്നത്. ബി61-12 വരെ പേരുകളിൽ നേരത്തെ യുഎസ് ബോംബ് വികസിപ്പിച്ചിരുന്നു. നവീനകാല സുരക്ഷ, കൃത്യത എന്നിവ പുതിയ ബോംബിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യുഎസ് വ്യോമസേനയുടെ വിമാനങ്ങൾക്ക് വഹിക്കാൻ തക്കവണ്ണമുള്ളതായിരിക്കും ബോംബ്. ബി83 ബോംബാണ് നിലവിൽ യുഎസിന്റെ പക്കലുള്ള ആണവ ബോംബുകളിൽ ഏറ്റവും കരുത്തുറ്റത്.

