എൻസിഇആർടിക്ക് പകരം ‘ഇന്ത്യ’യുള്ള എസ്സിഇആർടി പുസ്തകങ്ങൾ പഠിപ്പിക്കാൻ കേരളം; സാധ്യത തേടുന്നു

തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യയെന്ന പേരൊഴിവാക്കി ഭാരതമാക്കി മാറ്റാൻ ശുപാർശ ചെയ്തിരിക്കുകയാണ് എൻസിഇആർടി. എന്നാൽ, ഇത്തരത്തിലുള്ള പാഠപുസ്തകങ്ങൾ പഠിപ്പിക്കാതിരിക്കാനുള്ള സാധ്യതകൾ തേടുകയാണ് കേരളം. ഇന്ത്യയെന്ന പേര് നിലനിർത്തി എസ് സി ഇ ആർടിയുടെ പാഠപുസ്തകങ്ങൾ സ്വന്തം നിലയ്ക്ക് ഇറക്കുന്നതിനെ കുറിച്ച് കേരളം പരിശോധിക്കുകയാണ്. ഇതിനുളള സാധ്യതകൾ തേടുമെന്നാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയിൽ കേരളം പേര് മാറ്റത്തെ ശക്തമായി എതിർക്കും. സിപിഎം നേതാക്കൾ ഉൾപ്പെടെ പലരും പേര് മാറ്റൽ ശുപാർശക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാരെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അറിയിച്ചു. രാജവാഴ്ചയെ മഹത്വ വൽക്കരിക്കുന്നവരാണ് കേന്ദ്രം. ജനങ്ങൾ നടത്തിയ സമരമാണ് ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബിജെപി വിശേഷിപ്പിച്ചത് യുദ്ധമെന്നാണ്. ഭാരതം എന്ന് പറയുന്നതിന് ആരും എതിരല്ല എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റ്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയിൽ ആർഎസ്എസ് താല്പര്യപ്രകാരം അപകടകരമായ തരത്തിലുള്ള സാമൂഹ്യ വിഭജനമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കെതിരെ രൂപീകരിച്ച ഇന്ത്യ എന്ന മുന്നണിയോടുള്ള എതിർപ്പ് കാരണമാണ് പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പേര് വെട്ടി ഭാരത് എന്നാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുതുതലമുറ പഠിക്കേണ്ട പാഠപുസ്തകങ്ങളിൽ നിന്നും പല ഭാഗങ്ങളും മുമ്പും ഒഴിവാക്കി സർക്കാർ വിവാദം സൃഷ്ടിച്ചിരുന്നു. ഇത് സവർക്കറുടെ നിലപാടാണ്. ആർഎസ്എസ് നിർമിത ചരിത്രം പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഹിന്ദുത്വ വൽക്കരണത്തിലേക്കും ഫാസിസത്തിലേക്കുമുള്ള യാത്രയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രയോഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.