ആഗോള ടെക് കമ്പനികൾ കേരള ഗ്രാമങ്ങളിലേക്ക്; മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ തെളിവാണെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: മെട്രോ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന തൊഴിൽ ഹബ്ബുകളും ഐടി പാർക്കുകളും കേരളത്തിന്റെ ഗ്രാമങ്ങളിലും പരിചിതമാവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. അമേരിക്കൻ അന്താരാഷ്ട്ര ടെക് കമ്പനി നമ്മുടെ സംസ്ഥാനത്തെ ഒരു ചെറിയ ഗ്രാമത്തിൽ പ്രവർത്തനം തുടങ്ങിയെന്നത് സ്റ്റാർട്ടപ്പ് രംഗത്തെ നമ്മുടെ മികവുറ്റ ഇക്കോസിസ്റ്റത്തിന്റെ മറ്റൊരു തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.

കുളക്കടയിലെ അസാപ് കമ്മൂണിറ്റി സ്‌കിൽപാർക്കിലാണ് അമേരിക്കൻ കമ്പനിയായ ജിആർ 8 അഫിനിറ്റി പ്രവർത്തനം തുടങ്ങിയത്. ആദ്യമായാണ് ഒരു ഗ്രാമ പ്രദേശത്ത് അന്താരാഷ്ട്ര കമ്പനികൾ തൊഴിൽ അവസരമൊരുക്കി മുന്നോട്ട് വരുന്നത്. കൊമേഴ്സ് ബിരുദധാരികൾക്ക് തൊഴിൽ അവസരം നൽകുന്ന അമേരിക്കൻ കമ്പനിയാണ് ജിആർ 8 അഫിനിറ്റി സർവീസസ്. വർക്ക് നിയർ ഹോം എന്ന പദ്ധതി പ്രകാരമാണ് എൽഡിഎഫ് സർക്കാർ ഈ മാറ്റത്തിന് വഴിവെട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 18 പേർക്കാണ് ഇവിടെ ജോലി ലഭിച്ചത്. അസാപിലെ എൻറോൾഡ് ഏജന്റ് കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നാണ് ഉദ്യോഗാത്ഥികളെ തെരഞ്ഞെടുത്തത്. പ്രതിവർഷം അഞ്ചര ലക്ഷം രൂപ വരെയാണ് ജോലി ലഭിച്ചവർക്ക് തുടക്കത്തിൽ ലഭിക്കുന്ന ശമ്പളം. ഓൺലൈൻ വഴിയാണ് ജോലികൾ ചെയ്യേണ്ടത്. വീടിനടുത്ത് തന്നെ മികച്ച ശമ്പളത്തിൽ വൻകിട കമ്പനികളുടെ ഭാഗമാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഉദ്യോഗാത്ഥികൾ. കേരളത്തിലെ മറ്റ് ഗ്രാമ പ്രദേശങ്ങളിലേക്കും സർക്കാർ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.