തിരുവനന്തപുരം: ഇസ്രയേൽ ആക്രമണത്തിൽ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട പാലസ്തീൻ പൗരയായ കേരള യൂണിവേഴ്‌സിറ്റിയിലെ എം എ ലിംഗ്വിസ്റ്റിക്‌സ് വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം നടന്ന വിദേശ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കേണ്ടതായിരുന്നു പാലസ്തീനിൽ നിന്ന് കേരളത്തിലെത്തി പഠനം നടത്തുന്ന എം എ ലിംഗ്വസ്റ്റിക്‌സ് വിദ്യാർത്ഥിനി ഫുറാത്ത് അൽമോസാൽമിയും ഭർത്താവും പി എച്ച് ഡി വിദ്യാർത്ഥിയുമായ സമർ അബുദോവ്ദയും. എന്നാൽ ഇന്നലെ 12 മണിക്ക് നടന്ന ഇസ്രയേലിന്റെ റോക്കറ്റ് ആക്രമണത്തിൽ ഇവരുടെ അടുത്ത ബന്ധുക്കൾ കൊല്ലപ്പെടുകയും വീട് തകരുകയും ചെയ്തു.
വടക്കൻ ഗാസയിൽ നടന്ന ആക്രമണത്തിൽ ഇരുവരുടെയും മാതാപിതാക്കൾ അടക്കം തെക്കൻ ഗാസയിലേക്ക് പാലായനം ചെയ്തിരിക്കുകയാണ്. ഇന്നലെ നടന്ന ബോബാക്രമണത്തിൽ ഇവരുടെ അപ്പാർട്ട്‌മെന്റും തകർക്കപ്പെട്ടിരുന്നു. സർവസ്വവും നഷ്ടപ്പെട്ട് ഇരുവരുടെയും മാതാപിതാക്കൾ ഇപ്പോൾ അഭയാർത്ഥി ക്യാമ്പിലാണ് ഉളളത്. കേരളീയം പരിപാടിയുടെ ഭാഗമായി ഇന്നലെ കനകകുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച് പരിപാടിയിലേക്ക് ഇരുവർക്കും ക്ഷണം ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാനുളള തയ്യാറെടുപ്പിനിടെയാണ് ഗാസയിലെ ഇവരുടെ വീട് ബോംബാക്രമണത്തിൽ തകർന്ന് ബന്ധുക്കൾ കൊല്ലപ്പെട്ടു എന്ന വാർത്ത ഇരുവരേയും തേടിയെത്തിയത് .ഇതേ തുടർന്ന് ഇവർക്ക് പരിപാടിയിൽ പങ്കെടുക്കാനായില്ല.
യൂണിവേഴ്‌സിറ്റി അധികാരികളിൽ നിന്ന് ഇക്കാര്യം മനസിലാക്കിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫുറേത്തിനെ ഫോണിൽ ബന്ധപ്പെട്ട് ആശ്വസിപ്പിച്ചത്.

